വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായെങ്കിലും ആമിന, സലാം ദമ്പതികള്‍ക്ക് ഇതുവരെയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. അവര്‍ നേരാത്ത നേര്‍ച്ചകളില്ല, അവര്‍ പ്രാര്‍ഥിക്കാത്ത നേരങ്ങളില്ല. അങ്ങനെയിരിക്കെയാണ് ഒരുദിവസം രാവിലെ ആമിന സലാമിനോട് പറഞ്ഞത്,
'സലാംക്കാ, എനിക്കെന്തോ ഒരു വല്ലായ്മ പോലെ, രണ്ട് പ്രാവശ്യം ഛര്‍ദ്ദിച്ചു. നമുക്കൊന്ന് ആശുപത്രിയിൽ പോയാലോ'
ആമിനാക്ക് ഒരു തലവേദന വന്നാൽ പോലും സഹിക്കാന്‍ കഴിയാത്ത സലാമിന് ഇത് കേട്ടപ്പോള്‍ ആധിയായി. സലാം പറഞ്ഞു,
'പലതരം അസുഖങ്ങളുള്ള കാലമാ ഇത്. നീ പെട്ടെന്ന് വാ, നമുക്ക് ശാരദ ഡോക്ടറുടെ ആശുപത്രിയിലേക്ക് പോകാം. ഇപ്പോള്‍ ടൌണിലേക്ക് ഒരു ബസ്സുണ്ട്. പിന്നെ ഒരു മണിക്കൂര്‍ കഴിയണം അടുത്ത ബസ് വരാന്‍.'
ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമായ ആമിനയോടെ ഡോക്ടര്‍ പറഞ്ഞു,
'പനിയോന്നുമില്ലല്ലോ, നമുക്കൊന്ന് രക്തം പരിശോധിച്ചു നോക്കാം.'
പരിശോധന ഫലവുമായി ലാബില്‍ നിന്നും സലാമും ആമിനയും വീണ്ടും ഡോക്ടറുടെ മുറിയിലെത്തി. അവരെ മുന്‍പരിചയമുണ്ടായിരുന്ന ഡോക്ടര്‍ ഒരു ചെറുചിരിയോടെ പറഞ്ഞു,
'നിങ്ങളെന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നത്, ഒരു സന്തോഷ വാര്‍ത്തയാണല്ലോ.. നിങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നു'.
ഇത് കേട്ട ആമിനയും സലാമും പരസ്പരം നോക്കി. അവരുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. മനസ്സില്‍ ആഹ്ലാദം അലതല്ലി. ഒന്ന് ആലിംഗനം ചെയ്യുവാന്‍ അവരുടെ മനസ്സ് കൊതിച്ചു.
അടുത്ത മാസം പരിശോധനക്ക് വരണമെന്ന ഡോക്ടറുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ പോലും നേരമില്ലാതെ അവര്‍ ധൃതിയില്‍ വീട്ടിലേക്ക് തിരിച്ചു.
പിന്നീടുള്ള ഒമ്പത് മാസം, അവര്‍ക്ക് സന്തോഷത്തിന്റെയും ഉത്ക്കണ്ഠയുടെയും നാളുകളായിരുന്നു. അങ്ങനെ ആ ദിവസം ആഗതമായി. ലേബര്‍ റൂമിനകത്തു നിന്നുള്ള ആമിനയുടെ നിലവിളിക്കൊടുവില്‍ കുഞ്ഞിന്‍റെ ആദ്യ ശബ്ദം കരച്ചിലായി സലാമിന്‍റെ കാതുകളില്‍ അലയടിച്ചപ്പോള്‍, അവനത്രയും നേരം അനുഭവിച്ചുകൊണ്ടിരുന്ന മാനസികപിരിമുറുക്കത്തിന് പരിസമാപ്തി കുറിച്ചു. ലേബര്‍ റൂമില്‍ നിന്നും പുറത്തേക്ക് വന്ന നേഴ്സ് വിളിച്ച് പറഞ്ഞു, 'പെണ്‍കുട്ടി'.
പിന്നെ തന്‍റെ രക്തത്തെ കാണുവാനുള്ള തിടുക്കമായി സലാമിന്. അവന്‍റെ കാത്തിരിപ്പിനൊടുവില്‍ കുട്ടിയേയും കൊണ്ട് പുറത്തേക്ക് വന്ന നേഴ്സ് പറഞ്ഞു, 'കുട്ടിയെ റൂമിലേക്ക് കൊണ്ടുപോയിക്കോളൂ, ആമിനയെ കുറച്ചു കഴിഞ്ഞ് കൊണ്ടുവരും.'
സലാം കുട്ടിയെ തന്‍റെ മാറോടണച്ചു, നെറ്റിയിലും ഇരു കവിളുകളിലും മതിവരാതെ ഉമ്മവെച്ചു. ഇത്കണ്ട നേഴ്സ് പറയുന്നുണ്ടായിരുന്നു, 'അധികം ഉമ്മവേക്കേണ്ട, കുട്ടിക്ക് രോഗാണുക്കള്‍ പെട്ടെന്ന് പടരും. സലാം കുട്ടിയേയും കൊണ്ട് റൂമിലേക്ക് പോയി, കുറച്ചു കഴിഞ്ഞ് ആമിനയും റൂമിലേക്ക് വന്നു. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുപോയി.
പിന്നീടുള്ള ആമിനയുടെയും സലാമിന്‍റെയും ജീവിതം ആഹ്ലാദഭരിതമായിരുന്നു. അവര്‍ കുട്ടിക്ക് 'ഫാത്തിമ' എന്ന്‍ പേരിട്ടു. കാല്‍ വളരുന്നതും കൈ വളരുന്നതും നോക്കി, തങ്ങളുടെ മകളെ അവര്‍ പൊന്നുപോലെ വളര്‍ത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു, ഫാത്തിമയെ സ്കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ ഒന്നാമതായിട്ടയിരുന്നു എല്ലാ ക്ലാസുകളില്‍ നിന്നും വിജയിച്ചുകയറിയത്. അങ്ങനെ പത്താം ക്ലാസ്സും ഉയര്‍ന്നവിജയം കരസ്ഥമാക്കി ഫാത്തിമ. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സലാമിനെ അലട്ടിയിരുന്നുവെങ്കിലും ഫാത്തിമയെ തുടര്‍ന്ന്‍ പഠിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവള്‍ക്ക് അടുത്തുള്ള സ്കൂളില്‍ തന്നെ പ്ലസ്‌വണിന് അഡ്മിഷന്‍ ലഭിച്ചു.
ഒരു ദിവസം പള്ളിയില്‍ നിന്നും നിസ്കരിച്ചു മടങ്ങുകയായിരുന്ന സലാമിനോട് പള്ളിക്കമ്മിറ്റി അംഗമായ റഹിമാനിക്ക പറഞ്ഞു, 'സലാമേ, നിന്‍റെ മകള്‍ക്ക് പതിനാറ് വയസായില്ലേ, വിവാഹം കഴിപ്പിച്ചു വിടാനുള്ള പരിപാടിയൊന്നുമില്ലേ'
'അവള്‍ പഠിക്കുകയല്ലേ ഇക്കാ, ഇനിയും പഠിക്കണമെന്നാണ് അവളുടെ താല്‍പര്യം, ഞങ്ങളുടെയും'. സലാം പറഞ്ഞു.
'പെണ്‍കുട്ടികള്‍ വഴിപിഴക്കുവാന്‍ ഒരുപാട് അവസരമുള്ള കാലമാ ഇത്, പെട്ടെന്ന്‍ വിവാഹം കഴിപ്പിച്ചു വിടുന്നതാ നല്ലത്. എനിക്കറിയാവുന്ന ഒരു ചെറുക്കനുണ്ട്, നല്ലവനാണ്, നിനക്ക് താല്‍പര്യമാണെങ്കില്‍ സംസാരിച്ചു നോക്കാം.' റഹിമാനിക്ക പറഞ്ഞു.
ഒന്നും മറുപടി പറയാതെ സലാം വീട്ടിലേക്ക് നടന്നു. റഹിമാനിക്ക പറഞ്ഞ കാര്യം ആമിനയോട് പറഞ്ഞു. ഫാത്തിമയുടെ കുട്ടിക്കളി ഇതുവരെയും മാറിയിട്ടില്ല, ഒരുപാട് പഠിക്കുവാനുള്ള സ്വപ്നവുമായിട്ടാണ് അവള്‍ ജീവിക്കുന്നത്.' ആമിന പറഞ്ഞു. പുറം ലോകവുമായി അധികം ബന്ധമില്ലാതിരുന്ന സലാമിനെ റഹിമാനിക്കയുടെ വാക്കുകള്‍ അലട്ടിക്കൊണ്ടെയിരുന്നു. അവസാനം അവര്‍ ഒരു തീരുമാനമെടുത്തു, ഫാത്തിമയെ വിവാഹം കഴിപ്പിച്ചു വിടുക.
ആമിന ഫാത്തിമയെ ഈ വിവരം അറിയിച്ചപ്പോള്‍ അവള്‍ തനിക്ക് പഠിക്കണമെന്ന് വാശിപിടിച്ചു. അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ സമ്മതം മൂളി.
അങ്ങനെ ചെറുക്കനും കൂട്ടരും ഒരു ദിവസം ഫാത്തിമയെ പെണ്ണുകാണാന്‍ വന്നു. റഹിമാനിക്കയും അവരുടെ കൂടെയുണ്ടായിര്‍ന്നു. സുന്ദരിയായ ഫാത്തിമയെ ചെറുക്കന് ഇഷ്ടപ്പെട്ടു. ചെറുക്കനും കാണാന്‍ തരക്കേടില്ലായിരുന്നു. പിന്നീടവര്‍ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി. ചെറുക്കന്‍റെ ബാപ്പ പറഞ്ഞു, 'രണ്ട് ലക്ഷം രൂപയും ഇരുപത്തഞ്ചു പവനും, അത് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ, ഇന്നത്തെ അവസ്ഥ വെച്ച് ഇത് വളരെ കുറവാണ്.'
ഇത് കേട്ട സലാമിന്റെ നെഞ്ചൊന്ന് പിടച്ചു. സലാം പറഞ്ഞു, 'ഞാന്‍ കൂലിവേല ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. ഇത്രയും തുകയും സ്വര്‍ണ്ണവും നല്‍കാന്‍ എനിക്ക് കഴിയില്ല.'
'എങ്കില്‍ നിങ്ങള്‍ കുട്ടിയെ കെട്ടിച്ചുവിടാമെന്ന മോഹവും വെച്ച് നടക്കേണ്ട. അവള്‍ മൂത്ത് നരച്ച് ഇവിടെതന്നെ കഴിയേണ്ടി വരും'.
ചെറുക്കന്റെ ബാപ്പ ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു.
സലാമിന്റെ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ റഹിമാനിക്ക സലാമിനെ വീടിനു പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പറഞ്ഞു,
'സലാമേ, ഇക്കാലത്ത് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന ചെറുക്കനെ എവിടുന്ന് ലഭിക്കും? നീയൊന്നു സമ്മതിക്ക്, പണമൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കാം'
'പള്ളിക്കമ്മിറ്റി അംഗമായ നിങ്ങള്‍ തന്നെയാണോ ഇത് പറയുന്നത്, സ്ത്രീധനം വാങ്ങുവാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ, ഞാന്‍ ആമിനയെ അഞ്ച് പൈസ സ്ത്രീധനം വാങ്ങാതെയാണ് ഇറക്കിക്കൊണ്ട് വന്നത്. എന്റെ മകള്‍ക്ക് സ്ത്രീധനം വാങ്ങാത്ത ചെറുക്കനെ കിട്ടുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.' ദേഷ്യത്തോടെ സലാം മറുപടി പറഞ്ഞു.
'എങ്കില്‍ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. ഞാനവരെയും കൂട്ടി പോവുകയാണ്. കുറച്ചു ദിവസംകൂടി അവരോടു കാത്ത് നില്‍ക്കാന്‍ അവരോടു പറയാം. നിന്‍റെ മനസ്സ് മാറുകയാണെങ്കില്‍ എന്നെ അറിയിക്കുക. ഒരു കാര്യം കൂടി പറഞ്ഞേക്കാം, സ്ത്രീധനം നല്‍കാതെ നിന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍ കഴിയുമെന്ന് നീ കരുതേണ്ട.' റഹിമാനിക്ക അതും പറഞ്ഞു ചെറുക്കനേയും കൂട്ടരെയും വിളിച്ചുകൊണ്ടു പോയി.
സലാമും ആമിനയും അന്ന് രാത്രി ഉറങ്ങിയില്ല. അവര്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു നേരം പുലര്‍ന്നതറിഞ്ഞില്ല. അവര്‍ക്ക് നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിക്ക് അധീശപ്പെടെണ്ടിവന്നു. അവര്‍ തീരുമാനിച്ചു, വീടും പറമ്പും പണയം വെച്ചും എവിടെ നിന്നെങ്കിലും പണം കടം വാങ്ങിയും മകളെ വിവാഹം കഴിപ്പിച്ചുവിടാന്‍. റഹിമാനിക്കയെ വിളിച്ച് ചെറുക്കന്റെ വീട്ടുകാരെ കൊണ്ട് സ്ത്രീധം ഒന്നര ലക്ഷവും ഇരുപത് പവനുമായി കുറപ്പിച്ചു.
അങ്ങനെ ഫാത്തിമയുടെ വിവാഹം തരക്കേടില്ലാതെ തന്നെ കഴിഞ്ഞു. പക്ഷെ, ഫാത്തിമയുടെ ദുരന്ത ജീവിതം അവിടെ ആരംഭിക്കുകയായിര്‍ന്നു. വിവാഹം കഴിഞ്ഞ് കുറച്ച്നാള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ ദാമ്പത്യജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ, മാസങ്ങള്‍ക്കകം തന്നെ ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും സ്വഭാവത്തില്‍ മാറ്റംവരുവാന്‍ തുടങ്ങി. അവര്‍ സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ ഫാത്തിമയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാന്‍ തുടങ്ങി. അവള്‍ ഒരുവിധം ക്ഷമിച്ചു, ഭര്‍ത്താവിന്‍റെ പിന്തുണ ലഭിക്കുമെന്ന ആശ്വാസത്തില്‍. പക്ഷെ, ശാരീരിക പീഡനത്തിനുമുപരി ഭര്‍ത്താവില്‍ നിന്നുമുണ്ടായ മാനസിക പീഡനം അവളെ വല്ലാതെ വേദനിപ്പിച്ചു.
ബാപ്പയെ ഉമ്മയെയും വിവരമറിയിക്കാന്‍ അവളുടെ മനസ്സ് കൊതിച്ചെങ്കിലും തന്നെ വിവാഹം കഴിപ്പിച്ചു വിട്ടതിന്റെ കടത്തില്‍ മുങ്ങിത്താഴുകയായിരുന്ന അവരെ ഈ വിവരം അറിയിച്ചില്ല.
പത്ത് വര്‍ഷം ഫാത്തിമ നരകതുല്യമായ ജീവിതം നയിച്ചു, ക്ഷമിച്ചും, സഹിച്ചും. അവള്‍ക്ക് ഇരുപത്താറ് വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം, വീട് വൃത്തിയാക്കുന്നതിനിടയിലാണ് അവളത് ശ്രവിച്ചത്,
'എനിക്ക് പുതിയ കച്ചവടം തുടങ്ങാന്‍ കുറച്ചു പണത്തിന്റെ അത്യാവശ്യമുണ്ട്. ഫാത്തിമയെ നാളെ അവളുടെ വീട്ടില്‍ കൊണ്ടുവിടാം. പണം തന്നാല്‍ മാത്രമേ അവളെ തിരിച്ചു കൂട്ടിക്കൊണ്ടുപോവുകയുള്ളൂ എന്നവരോട് പറയാം.' അവളുടെ ഭര്‍ത്താവ് ഉപ്പയോടെ പറയുകയാണ്.
ഇത് കേട്ട ഫാത്തിമയുടെ മനസ്സില്‍ ഒരുമിന്നല്‍പിണര്‍ കടന്നുപോയി. ഇല്ല, എന്റെ ബാപ്പയെയും ഉമ്മയെയും ഇനിയും വിഷമിപ്പിക്കാന്‍ എനിക്കാവില്ല. വിങ്ങുന്ന മനസ്സുമായി അവള്‍ തന്റെ റൂമിലേക്ക് കടന്നു കതകുകളടച്ചു. ഒരുതരം മാനസികവിഭ്രാന്തി അവളെ പിടികൂടി. സാരിത്തുമ്പില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് അവൾ ചിന്തിച്ചു. പക്ഷെ മരിക്കാനവൾക്ക് ഭയമായിരുന്നു. ബാപ്പയുടെയും ഉമ്മയുടെയുമടുത്തെക്ക് പോവുകയില്ലെന്ന് അവൾ ശപഥം ചെയ്തു. അവസാനം അവൾ ഒരു തീരുമാനത്തിലെത്തി, നാടുവിടുക, എവിടെയെങ്കിലും പോയി എങ്ങിനെയെങ്കിലും ജീവിക്കുക. രാത്രി എല്ലാവരും ഉറങ്ങിയ നേരത്ത് വീടിന്റെ പുറത്തിറങ്ങിയ അവൾ, ഇടവഴികളിലൂടെ ഇരുട്ടിലേക്ക് മറഞ്ഞുനീങ്ങി.
പിന്നീട് ഫാത്തിമയെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. മകൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം ഞങ്ങൾ തന്നെയാണെന്ന് സ്വയം ശപിച്ചുകൊണ്ട് സലാമും ആമിനയും തീരാസങ്കടവുമായി കഴിഞ്ഞുകൂടുകയായിരുന്നു.
ഒരുദിവസം മുംബൈയില്‍ ജോലിയുള്ള ആ നാട്ടുകാരനായ ഒരാള്‍ അങ്ങാടിയിലെ ആള്‍ക്കുട്ടത്തോടായി പറഞ്ഞു, 'അന്ന് ഒളിച്ചോടിപ്പോയ സലാമിന്റെ മകള്‍ ഫാത്തിമയെ മുംബൈയിലെ ചുവന്ന തെരുവില്‍ കണ്ടവരുണ്ടത്രേ'.
ഇത് കേട്ടുകൊണ്ടിരുന്ന റഹിമാനിക്കയും നാട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു,
"വഴിപിഴച്ചവള്‍" !!



