Saturday, June 1, 2013

ഓര്‍മ്മകളിലെ മഴക്കാലം


നാട്ടില്‍ മഴയുടെ ആരവങ്ങള്‍ ഉയരുകയാണ്. ഇവിടെ മണലാരണ്യം വേനല്‍ച്ചൂടിന്റെ പിടിയിലമാരുകയാണ്.വെന്തുരുകുന്ന മനസ്സും ശരീരവുമായി മഴയുടെ ആരവങ്ങള്‍ നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം വിധിക്കപ്പെട്ടു കഴിയുന്നു, പ്രവാസി. നൊമ്പരങ്ങള്‍ നിറഞ്ഞതെങ്കിലും മനസ്സിന് കുളിരേകുന്നത് നനുത്ത മഴക്കാല ഓര്‍മ്മകളാണ്.

മഴയുടെ വര്‍ണ്ണനകള്‍ അനേകങ്ങളാണ്. മഴ പ്രണയമാണ്, ദുഖമാണ്, ആനന്ദാതിരേകമാണ്, ഓര്‍മ്മകളാണ്, സാന്ത്വനമാണ്. പക്ഷെ, എനിക്കേറ്റവും പ്രിയം ബാല്യകാല മഴക്കാലമായിരുന്നു. അതിന്റെ ഓര്‍മ്മകള്‍ കൊണ്ടുപോകുന്നത് വേനലവധി കഴിഞ്ഞു സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസത്തിലേക്കാണ്. സ്കൂളിലേക്ക് പോകാനായി പ്രഭാത ഭക്ഷണമൊരുക്കി ഉമ്മയുടെ വിളി വരും: "മോനെ, വേഗം വന്നു ഭക്ഷണം കഴിക്കു, സ്കൂളില്‍ ഇപ്പൊ ബെല്ലടിക്കും". എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ സ്കൂളില്‍ പോകുന്നില്ല' എന്ന് വാശി പിടിച്ചു ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കും. അപ്പോഴും ഉമ്മയുടെ ലക്‌ഷ്യം സ്കൂളില്‍ പോകുന്നതിനു മുമ്പ് എന്തെങ്കിലും എന്റെ വയറ്റിലെത്തിക്കുക എന്നായിരിക്കും. ഭക്ഷണപാത്രം തട്ടി മാറ്റി എത്ര വാശി പിടിച്ചാലും "എന്തെങ്കിലും കഴിക്കു മോനെ" എന്ന് മാത്രമായിരിക്കും ഉമ്മയുടെ അപേക്ഷ. അവസാനം ഉമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വല്ലതും കഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സ്കൂളിലേക്ക് യാത്രയാകും.


രണ്ടു മാസം അവധിക്കാലം കളിച്ചു രസിച്ചു നടന്നതിന്റെ ആനന്ദം വിട്ടു മാറുന്നതിനു മുന്നേ പാഠപുസ്തകങ്ങള്‍ പേറുന്നത്തിന്റെ വിഷാദമായിരിക്കും മനസ്സ് മുഴുവന്‍. എന്നാല്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ തന്നെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയത്തക്ക വണ്ണം കര്‍ക്കടക മാസത്തിന്റെ വരവറിയിച്ചു കൊണ്ട്, അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ പെയ്യുന്ന മഴയെത്തും. കാറ്റും കോളുമായി തിമിര്‍ത്തു പെയ്യുന്ന പെരുമഴയത്ത് ബാഗും തൂക്കി കുടയും ചൂടി സുഹൃത്തുക്കളുടെ കൂടെയുള്ള ആ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഇന്നും പെരുമഴ പെയ്യിക്കുന്നു. ഇന്നത്തെ പോലെ വൈവിധ്യമാര്‍ന്ന കുടകള്‍ അന്നുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് നീളന്‍ കുടകളും ചെറിയവര്‍ക്ക് അല്പം നീളം കുറഞ്ഞ കുടകളും. ഗള്‍ഫില്‍ നിന്നും കുടുംബത്തിലുള്ള ആരെങ്കിലും വരുമ്പോള്‍ കൊണ്ടുവരുന്ന "ഞെക്കിയാല്‍ തുറക്കുന്ന" കുടയായിരുന്നു അക്കാലത്തെ പുത്തന്‍ കുട. വീട്ടില്‍ ഒന്നോ രണ്ടോ മാത്രമേ അത്തരം കുടകള്‍ ഉണ്ടാകുമായിരിന്നുള്ളൂ. അത് കൈക്കലാക്കാന്‍ സഹോദരങ്ങളുമായി വഴക്ക് കൂടേണ്ടി വന്നിട്ടുണ്ട്. ആ കുടയും ചൂടി ഗള്‍ഫ്‌കാരന്റെ വീര്യത്തോടെ ഗമയില്‍ കുടയില്‍ പതിയുന്ന മഴത്തുള്ളികളുടെ സംഗീതം നുകര്‍ന്ന്‍ നടക്കും.

വഴിയോരങ്ങളില്‍ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളമായിരുന്നു എല്ലായ്പ്പോഴും ഹരം. അതിലേക്കു ചാടിയും സുഹൃത്തുക്കളുടെ ദേഹത്തിലേക്കു കാല്‍ കൊണ്ട് ചെളിവെള്ളം തട്ടിത്തെറിപ്പിച്ചും കുടയുടെ മുകളില്‍ പതിയുന്ന മഴത്തുള്ളികളെ വീശി തെറിപ്പിച്ചും കുശുമ്പ് കാട്ടിയുമുള്ള രംഗങ്ങള്‍ നിറഞ്ഞ നനവാര്‍ന്ന ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. മനുഷ്യായുസ്സിലെ ഏറ്റവും സുന്ദരമായ ആ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍ എന്ന് മനസ്സ് വെമ്പല്‍ കൊള്ളുകയാണ്.

വാരാന്ത്യ ഒഴിവു ദിനങ്ങളിലായിരുന്നു മഴ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്നത്. മഴയുടെ ആഗമനം അറിയിച്ചു കൊണ്ട് കാര്‍മേഘങ്ങളാല്‍ മാനം ഇരുണ്ടുകൂടുമ്പോള്‍ തന്നെ മനസ്സില്‍ പെരുമഴയുടെ അലയടികള്‍ പ്രതിധ്വനിക്കാന്‍ തുടങ്ങും. അകലെ നിന്നും മഴയുടെ ആരവം കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു കൊണ്ട് വീട്ടില്‍ നിന്നും തൊടിയിലേക്ക് ഓടും. പിറകില്‍ നിന്നുമുള്ള ഉമ്മയുടെ ശകാരത്തിനു ചെവികൊടുക്കാതെ കുതിച്ചുപായും. ഇരമ്പിയാര്‍ത്തുള്ള മഴയുടെ വരവോടെ ആഘോഷങ്ങളുടെ പ്രാരംഭമായി. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ തൊടിയും വീട്ടിനു തൊട്ടുരുമ്മി നില്‍ക്കുന്ന വഴിയോരവും ഒരു ചെറു തോടായി മാറും. അതില്‍ നൃത്തം ചവിട്ടിയും, കടലാസുതോണി ഒഴുക്കിയും വെള്ളത്തില്‍ ഒഴുകി നടക്കുന്ന പരല്‍ മീനുകളെ പിടിച്ചും കളിച്ചുല്ലസിച്ച മഴക്കാല ഓര്‍മ്മകള്‍ മനസ്സിനെ കോരിത്തരിപ്പിക്കുന്ന നൊമ്പരമാകുന്നു..

രാത്രിയാകുമ്പോള്‍ ഇതിന്റെയെല്ലാം ഫലമെന്നോണം ജലദോഷവും പനിയും പിടികൂടും. അപ്പോള്‍ ഉമ്മ പറയുന്നുണ്ടാകും, "ഞാനപ്പഴേ പറഞ്ഞതാ.. മഴയത്ത് പോയി കളിക്കേണ്ട.. പനിപിടിക്കുമെന്നു".. എങ്കിലും ഉമ്മയുടെ സ്നേഹാര്‍ദ്രമായ കൈകള്‍ കൊണ്ടുടാക്കിയ ചൂടുള്ള കഞ്ഞിയും ചെറുനാരങ്ങാ നീരും കഴിച്ച് തിമിര്‍ത്തു പെയ്യുന്ന മഴയുടെ താളവും ആസ്വദിച്ചുകൊണ്ട് കമ്പിളിപ്പുതപ്പിലേക്ക് ചുരുണ്ടുകൂടിയുള്ള മയക്കം വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു..

മഴക്കാല ഓര്‍മ്മകളുടെ ദിവ്യാനുഭൂതി പോലെ തന്നെ ലഭിച്ച വരപ്രസാദമായിരുന്നു ഉമ്മയുടെ വാത്സല്യം നിറഞ്ഞ ശകാരവും. ആ സമയത്ത് അത് ഒരു നീരസമായി തോന്നിയിരുന്നുവെങ്കിലും, ഇന്നതോര്‍ക്കുമ്പോള്‍ ഉമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ജീവിതയാത്രയില്‍ മാതാവിന്റെ സ്നേഹവും വാത്സല്യം നിറഞ്ഞ കൈവലയം ഏറ്റവും വലിയ സുരക്ഷാ കവചം തന്നെയാണ്.

No comments:

Post a Comment