Thursday, May 30, 2013

ചില മദ്ധ്യ വേനലവധിക്കാല ഓർമ്മകൾ


മധ്യ വേനലവധിക്കാല ഓർമ്മകൾ മനസ്സിലേക്ക് തഴുകി വരുമ്പോൾ ആദ്യമായി കടന്നു വരുന്ന രംഗം സ്കൂൾ വാർഷിക പരീക്ഷയുടെ അവസാന ദിനമാണ്. പരീക്ഷാ പിരിമുറക്കങ്ങളുടെ നാളുകളോട് വിട പറയുന്നതിന്റെ ആഹ്ലാദവുമായി വീട്ടില് നിന്നും 'ഹീറോ' പേനയിൽ ചെൽപാർക്ക്‌ മഷിക്കുപ്പിയിൽ നിന്നും മഷി നിറച്ച്, പുസ്തകവുമേന്തി സ്കൂളിലേക്ക് യാത്രയാകും.

പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് എഴുതിത്തീർക്കുവാനുള്ള വെപ്രാളത്തിലായിരിക്കും. അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന് ഉത്തരം എഴുതി, ഉത്തരക്കടലാസിൽ ബാക്കി വന്ന വരികളിൽ നെടുങ്ങനെ ഒരു വരയുമിട്ട്, അക്ഷമനായി കാതോർത്തിരിക്കും, സമയപരിധി കഴിഞ്ഞതറിയിച്ചുള്ള മണിയടിശബ്ദത്തിനായി. കാത്തിരിപ്പിന് വിരാമം കുറിച്ച് മുഴങ്ങുന്ന മണിയടിശബ്ദം മനസ്സിൽ ആനന്ദത്തിന്റെ അലയടികൾ സൃഷ്ടിക്കുകയായി. ഉത്തരക്കടലാസുകൾ നൂലിൽ കോർത്ത്‌ അദ്ധ്യാപകനെ ഏൽപ്പിച്ച്, ക്ലാസ്സ്മുറി കവാടത്തിനടുത്ത് ഒതുക്കിവെച്ചിരുന്ന പുസ്തകങ്ങളുമെടുത്ത്, കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള ഓട്ടം, അതിന്റെ ഹരം അവാച്യമാണ്.

വീട്ടിലെത്തി പുസ്തകക്കെട്ട് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, അടുക്കളയിലേക്ക് ഓടും, ചായകുടിക്കാനായി. അക്ഷമനായി, പെട്ടെന്ന് ചായ ലഭിക്കുവനായി ഉമ്മയുമായി കുശുമ്പുകൂടി, അത് ഒറ്റവലിക്ക് കുടിച്ചുതീർത്ത്, പലഹാരങ്ങൾ കഴിക്കുവാനുള്ള ഉമ്മയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ, കളിമൈതാനം ലക്ഷ്യമാക്കി കുതിക്കും. അവിടെ അതിരുകളില്ലാത്ത ആനന്ദലഹരിയില്‍, സ്വാതന്ത്ര്യത്തിന്റെ, ആഹ്ലാദത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്ന് ആര്‍ത്തുല്ലസിച്ച നാളുകള്‍..

കള്ളനും പോലീസും കളിച്ചും, സൈക്കിൾ ടയറുരുട്ടിയും, ഗോലി കളിച്ചും, കുട്ടിയും കോലും കളിച്ചും, കൂട്ടുകാരുമായി കശപിശ കൂടിയും പകലന്തിയോളം  ഉല്ലസിച്ച നാളുകൾ. കുറച്ചു വലുതായപ്പോള്‍ അത് ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും മറ്റുമായി മാറി.

ആരാന്റെ പറമ്പിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയും കശുമാങ്ങ പറിച്ചും, അതിന്റെ ഉടമസ്ഥരുടെ ദേഷ്യപ്പെടൽ കേട്ട് കുതറിയോടിയപ്പോൾ വരമ്പുകൾ തടഞ്ഞു വീണ് പരിക്കുപറ്റി കാൽമുട്ടുളിൽ നിന്നും കൈമുട്ടുകളിൽ നിന്നും പൊടിയുന്ന രക്തം വകവെക്കാതെ, മുറിവുകളിലൂടെ മാങ്ങാനീരൊലിപ്പിച്ച് മാമ്പഴമധുരം നുണഞ്ഞു രസിച്ച കാലം.. പച്ചമാങ്ങയണ്ടി വിരലുകൾ കൊണ്ട് തെറുപ്പിച്ച് ആണോ പെണ്ണോ കളിച്ച നാളുകൾ..

അങ്ങനെയങ്ങനെ പോകുന്നു അവധിക്കാല ആഘോഷങ്ങളുടെ ഓർമ്മകൾ..

രണ്ടുമാസം ഇങ്ങനെ കളിച്ചുല്ലസിച്ചു നടന്നതിന്റെ ആനന്ദത്തിനു പര്യവസാനമെന്നോണം വീണ്ടും വന്നെത്തും, ബാഗും തൂക്കി, മടിപിടിച്ച് സ്കൂളിലേക്കുള്ള യാത്രയുടെ നാളുകള്‍, അവധിക്കാല സ്വാതന്ത്ര്യം മതിവരുവോളം നുകരാന്‍ കഴിയാത്തതിന്റെ സങ്കടങ്ങളുമായി..  

പിന്നെ കാത്തിരിപ്പായി, അടുത്ത ഓണക്കാല അവധി ദിനങ്ങള്‍ക്കായി..

ഇത്തരം വിനോദങ്ങളും ആഘോഷങ്ങളും ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്നുണ്ടോ.. അവര്‍ പ്ലേസ്റ്റെഷനുകളുടെയും കമ്പ്യൂട്ടര്‍ ഗെയ്മുകളുടെയും, ഇടുങ്ങിയ വിനോദങ്ങളില്‍ തളച്ചിടപ്പെടുകയല്ലേ?!

Sunday, May 26, 2013

ചില പ്രവാസ ചിന്തകള്‍

പ്രവാസി പ്രയാസിയാണ്,കറവപ്പശുവാണ് തുടങ്ങിയ മനംമടുപ്പിക്കുന്ന വിലാപക്കാഴ്ച്കകളുടെ ആധിക്യത്തിലുരിത്തിരിഞ്ഞ വിരോധക്കുറിപ്പ്:

ആറു വര്‍ഷമായി തുടരുന്ന എന്റെ പ്രവാസ ജീവിതാനുഭവത്തില്‍ ഇങ്ങനെയൊരു വികാരം ഉളവാക്കിയിട്ടില്ല, ഒരിക്കലും. വീട്ടു ചിലവിനായുള്ള പണം അയച്ചു കൊടുക്കുമ്പോൾ ഉമ്മാനോട് ഞാൻ പറയാറുണ്ട്, ഉമ്മാക്ക് ആവശ്യമുള്ളത് അതിൽ നിന്നെടുക്കാൻ. അപ്പോൾ ഉമ്മ പറയും, ഇപ്പോൾ വേണ്ട, പിന്നെയെടുക്കാം.. ആ പിന്നെ ആറ് വർഷമായി ഇന്നും തുടരുന്നു. എന്റെ ഭാര്യക്കും കുട്ടികൾക്കുമുള്ള പണം മാത്രം ബാങ്കിൽ നിന്നും പിൻവലിക്കുകയും ചെയ്യും. കുടുംബത്തിലോ നാട്ടിലോ സഹായമർഹതപ്പെട്ടവരുടെ വല്ല ചടങ്ങുകളോ മറ്റോ ഉണ്ടാകുമ്പോഴും ഞാൻ ഉമ്മാനോട് എന്റെ വകയായി എന്തെങ്കിലും നല്കാൻ പറയും, അപ്പോൾ ഉമ്മയുടെ മറുപടി, 'വേണ്ട മോനെ, നിന്റെ അവസ്ഥ നമുക്കറിയുന്നതല്ലേ, നീയിപ്പോൾ ഒന്നും നല്കേണ്ടതില്ല' എന്നായിരിക്കും. 
അവധിയെടുത്ത് നാട്ടിലേക്ക് യാത്രതിരിക്കാൻ നേരത്ത് ഉമ്മാമയെയും ഉമ്മയെയും സഹോദരങ്ങളെയും വിളിച്ച് എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചാൽ ലഭിക്കുന്ന മറുപടി, ഒന്നും വേണ്ട മോനെ, എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കുന്നുണ്ടല്ലോ.. നീയിങ്ങൊട്ട് വന്നൊന്നു കണ്ടാൽ മതി എന്നായിരിക്കും.. ഇങ്ങനെയൊക്കെ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ വേർപിരിഞ്ഞു ജീവിക്കേണ്ടി വരുന്നല്ലോ എന്ന മനോവ്യഥ, അത് മാത്രമാണ്, അത് തന്നെയാണ് പ്രവാസത്തിന്റെ നോവും.

എന്നെക്കുറിച്ച് എന്റെ കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ഈ തിരിച്ചറിവിന് കാരണം, എനിക്ക് ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം, ചിലവ് എന്നിവയെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം പ്രവാസ ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ അവരെ ബോധ്യപ്പെടുത്തിയത് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്ക പ്രവാസികളും തങ്ങളുടെ ജീവിതാവസ്ഥ വീട്ടുകാരെ ബോധ്യപ്പെടുത്തുന്നില്ല. അത് കാരണം നമ്മുടെ വരുമാനത്തിൽ കവിഞ്ഞ ജീവിതനിലവാരമാണ് വീട്ടുകാർ അനുഭവിക്കുന്നത്. ഇത്തരം അവസ്ഥയിൽ ജീവിച്ച് കടത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ചിലരെ എനിക്ക് പരിചയമുണ്ട്.

പ്രവാസികൾ തങ്ങളുടെ വരുമാനം, ചിലവ് എന്നിവയെക്കുറിച്ചുള്ള ഒരു യഥാർത്ഥ ചിത്രം വീട്ടുകാരെ തുടക്കത്തിൽ തന്നെ ബോദ്ധ്യപ്പെടുത്തണം. അല്ലാതെ ഗള്‍ഫ്കാരന്റെ പുറം മോടിയില്‍ അഭിരമിച്ച് പ്രവാസി പ്രയാസിയാണ്, കറവപ്പശുവാണ് എന്നൊക്കെ വിലപിച്ചിട്ടെന്ത് കാര്യം!

Saturday, May 25, 2013

പള്ളിക്കുളം


ചില ഓര്‍മ്മകള്‍ അങ്ങിനെയാണ്. സ്മൃതിപഥത്തെ അത് വലയം ചെയ്തു കൊണ്ടേയിരിക്കും. പ്രത്യേകിച്ച് നമുക്ക് അടുത്തറിയുന്നവരുടെ ജീവിത സാംഭവ്യങ്ങള്‍. അത് ചിലപ്പോള്‍ ശുഭോദര്‍ക്കമായതായിരിക്കാം അല്ലെങ്കിൽ ദുഃഖപര്യവസായിയായതായിരിക്കും.
നമ്മുടെ ഗ്രാമത്തിലെ പള്ളിക്കുളവുമായി ബന്ധപ്പെട്ട ഒരുപാട് അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ശുഭോദര്‍ക്കമായ സംഭവത്തിലുപരി എന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും ഹൃദയത്തില്‍ ഒരു തേങ്ങല്‍ ബാക്കിയാക്കി വിട്ടു പിരിഞ്ഞ എന്റെ കൊച്ചനുജത്തിയുടെ ഓര്‍മ്മകള്‍ സ്മൃതിപഥത്തില്‍ ഇന്നും കണ്ണുനീര്‍ പെയ്യിച്ചുകൊണ്ടിരിക്കുന്നു. ഒരു ശുഭോദര്‍ക്കമായ സ്മരണയിലേക്ക് കടക്കാം.
 
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ ഒരു നിര്‍ണായക സംഭവം ഇന്നും സ്മൃതിപഥത്തില്‍ മായാതെ നില്‍ക്കുന്നു. എന്റെ ജീവിതത്തിലെ നല്ല നാളുകള്‍ സമ്മാനിച്ച  ജന്മ നാട്ടില്‍ തന്നെയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം. എന്റെ വീടും സ്കൂളും തമ്മില്‍ ദൃശ്യാന്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ത്തും ഗ്രാമീണാന്തരീക്ഷമുള്ള കായലും വയലുകളും തോടുകളും കൊണ്ട് സമ്പന്നമായ ഒരു പ്രദേശമായിരുന്നു ഞങ്ങളുടേത്.(ഇപ്പോള്‍ അതൊരു ഓര്‍മ്മ മാത്രം!) ഒരു ദിവസം, ക്ലാസിന്റെ ഇടവേളയില്‍ വെളിയില്‍ കടന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും നാടുക്കാരും കൂട്ട നിലവിളിയോടെ സ്കൂളിന്റെ പരിസരത്തുള്ള പള്ളിക്കുളം ലക്ഷ്യം വെച്ചോടുകയാണ് . എന്താണവിടെ സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാനും ഓടി. ആരോ വിളിച്ചു പറയുന്നു ണ്ടായിരുന്നു. 'ഒരു കുട്ടി പള്ളിക്കുളത്തില്‍ വീണു'. അത് കേട്ടപാടെ മനസ്സ് പ്രക്ഷുബ്ധമായി. ആരായിരുക്കും എന്നാ ആധിയായിരുന്നു മനസ്സ് മുഴുവന്‍. പള്ളിക്കുളം ലക്ഷ്യം വെച്ച് ഞാനും ഓടി. കുളത്തിന് ചുറ്റും ജനക്കൂട്ടമായിരുന്നു. ആള്‍ത്തിരക്കിനിടയിലൂടെ ഒരു വിധം നുഴഞ്ഞു മുന്‍ നിരയിലെത്തി. എല്ലാവര്‍ക്കും നിരാശയുടെ മുഖഭാവം. കുളത്തിലേക്കു വീണ കുട്ടിയെ കാണ്മാനില്ല. അപ്പോഴാണ്‌ കുളത്തിന്റെ മധ്യഭാഗത്തു നിന്നും ഒരനക്കം. എല്ലാവരും പകച്ചു നില്‍ക്കെ. നമ്മുടെ മദ്രസാ അധ്യാപകനായ ആ പുണ്യ മനസ്സിന്നുടമ പള്ളിക്കുളത്തിലേക്കെടുത്തു ചാടി. പിറകെ കുറേ പേരും. നിമിഷങ്ങള്‍ക്കകം അവര്‍ കുട്ടിയെയുമെടുത്ത് പള്ളിക്കുളത്തിന്റെ കര കയറി. അപ്പോഴാണ്‌ ആ മുഖം ശ്രദ്ധിച്ചത്. അത് മൂന്നാം ക്ലാസിലെ തന്നെ വേറൊരു ഡിവിഷനിലെ നമ്മുടെയെല്ലാം സുഹ്രുത്തയിരുന്നു. അവനെ ഒരു ഭാഗത്ത്‌ കിടത്തി കുറെപേര്‍കൂടി അവന്റെ ഉദരത്തില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടിരുന്നു. അന്ന് ഉത്ക്കണ്ഠയായിരുന്നു, എന്തിനാണിങ്ങനെ ഉദരത്തില്‍ അമർത്തുന്നതെന്ന്.  അമർത്തുന്നതിനനുസരിച്ച് അവന്റെ വായിലൂടെ വെള്ളം പുറത്തേക്കു വന്നു കൊണ്ടിരുന്നു. അന്നാദ്യമായി ഇത്തരം പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവു കിട്ടി. അപ്പോഴെക്കും അവനെ കൊണ്ടു പോകാനുള്ള വാഹനമെത്തിയിരുന്നു. പിന്നീട് അവന്റെ ആരോഗ്യസ്ഥിതി അറിയുന്നതു വരെ മനസ്സിന് അസ്വസ്ഥതയായിരുന്നു. പിന്നീടറിഞ്ഞു, ആ സുഹൃത്ത് അപകട നില തരണം ചെയ്തു സുഖം പ്രാപിച്ചെന്ന്. ആ ശുഭോദര്‍ക്കമായ വാര്‍ത്തയറിഞ്ഞപ്പോള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു തീക്കനല്‍ ഒന്നു കെട്ടടങ്ങിയതു പോലെയായിരുന്നു. അതിനു ശേഷം ഞാനും ആ പ്രിയ സുഹ്രുത്തും പ്രീഡിഗ്രിവരെ ഒന്നിച്ചു  പഠിച്ചു. ഇപ്പോള്‍ വിവാഹവും കഴിഞ്ഞു കുടുംബസമേതം ആഹ്ലാദഭരിതമായ ജീവിതം നയിക്കുന്നു.
ഞങ്ങള്‍ എപ്പോഴും പങ്കു വെയ്ക്കറുള്ള ഒരു രസകരമായ ഒരു കാര്യവും ഇതിനോടനുബന്ധിച്ചുണ്ട്.. അതു വരെ മെലിഞ്ഞ ശരീരപ്രക്രിതിയുണ്ടായിരുന്ന അവന്‍ പള്ളിക്കുളത്തില്‍ വീണതില്‍ പിന്നെ തടിച്ചു തുടങ്ങി.. ഇന്നും ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉയരവും തടിയും കൂടിയ സുഹ്രുത്തും അവന്‍ തന്നെ..:-)