(ഫോട്ടോ കടപ്പാട്: ഗൂഗിൾ)
എന്നാണ് ആദ്യമായി തീവണ്ടിയില്‍ കയറിയതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ തീവണ്ടിയാത്ര ചെയ്യുന്നുണ്ട്. ഉമ്മയുടെ വീട് കാസർഗോഡ് ജില്ലയിലും ഉപ്പയുടെത് കോഴിക്കോട് ജില്ലയിലുമായിരുന്നതിലാൽ തന്നെ യാത്രകളെല്ലാം തീവണ്ടി വഴിയായിരുന്നു. അതിരാവിലെ പുറപ്പെടുന്ന പരശുരാം എക്സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ മിക്ക യാത്രകളും. ഉമ്മയോടും ഉപ്പയോടും സഹോദരങ്ങളോടുമൊത്ത് നടത്തിയ ആ യാത്രകള്‍ ഉല്ലാസഭരിതമായിരുന്നു.
വിന്‍ഡോ സീറ്റിനായുള്ള അടിപിടികളോടെ ആരംഭിക്കുന്ന യാത്ര പതിയെ ആനന്ദപരതയിലെത്തും. പ്രകൃതിരമണീയമായ പ്രദേശത്ത് കൂടിയായിരിക്കും മിക്ക റെയില്‍ പാതകളും. മഴക്കാലത്തെ യാത്രകളായിരുന്നു ഏറ്റവും ഹൃദ്യം. ഗ്ലാസ് വിന്‍ഡോ ഷട്ടര്‍ ചെറിയൊരു വിടവ് ബാക്കിവെച്ചു താഴ്ത്തി, ആ വിടവിലൂടെ കൈകളിലെക്കും മുഖത്തേക്കും തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ നനവ് നുകര്‍ന്നും പാതയോരങ്ങളിലെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചും ചെയ്ത യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിക്കുന്നു. പരശുരാം എക്സ്പ്രസ്സിലെ ഒരു പ്രത്യേകതയായിരുന്നു പാന്‍ട്രി കോച്ച്. പുതിയതും സ്വാദേറിയാതുമായ വിഭവങ്ങള്‍ അതില്‍ ലഭ്യമായിരുന്നു. ഇന്നീ സൗകര്യം ഉണ്ടോ എന്നറിയില്ല. കുറച്ചു വൈകി യാത്ര ചെയ്യുവാന്‍ ഉമ്മയും ഉപ്പയും തീരുമാനമെടുക്കുമ്പോള്‍ ഞങ്ങള്‍ പരശുറാം എക്സ്പ്രസ്സില്‍ തന്നെ പോകണമെന്ന് വാശി പിടിക്കും, അതില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിക്കുവാന്‍ വേണ്ടി.
പിന്നീട് എന്റെ കുടുംബം പയ്യോളിയില്‍ സ്ഥിരതാമാസമാക്കിയെങ്കിലും ഞാന്‍ ഉമ്മയുടെ തറവാട്ടിൽ തന്നെ തുടർന്നു. പയ്യോളിയിലെക്കുള്ള എന്റെ കുടുംബ സന്ദർശന യാത്രകൾ ഏറെയും തീവണ്ടി വഴി തന്നെയായിരന്നു. വായനയും ഏകാന്തതയും ഒരുപാടിഷ്ടപ്പെട്ട യാത്രകള്‍. ഒരുകാലത്ത് വിൻഡോ സീറ്റുകൾക്ക് വേണ്ടി ശണ്‌ഠ കൂടിയിരുന്ന എനിക്ക് പിന്നീട് ഇരിപ്പിടങ്ങളോടെ താൽപര്യമില്ലാതായി. തീവണ്ടി വാതിലിന്റെ ചവിട്ടുപടികളായിരന്നു എന്റെ ഇരിപ്പിടം. വണ്ടിയുടെ വേഗതക്കനുസരിച്ചു ആഞ്ഞുവീശുന്ന കാറ്റില്‍ ലയിച്ച് കാല്‍പനികതയുടെ ലോകത്ത് അഭിരമിക്കുകയായിരുന്നു ആ യാത്രകളില്‍.
പിന്നീട് ജോലിയാവശ്യാര്‍ത്ഥമുള്ള യാത്രകൾക്കായി ഒരു സീസണ്‍ ടിക്കറ്റുകാരനായി. ഒത്തിരി സൗഹൃദങ്ങൾ സമ്മാനിച്ച, ജീവിത യാഥാർത്യങ്ങൾ അനുഭവിച്ച യാത്രകൾ. ഞാന്‍, എന്റെ കുടുംബം എന്നീ സങ്കുചിത മനോഭാവങ്ങളില്‍ നിന്നും വിശാല കാഴ്ചപ്പാടുകളിലേക്ക് മാനസിക പരിവര്‍ത്തനം സാദ്ധ്യമായത് ഈ കാലഘട്ടത്തിലെ തീവണ്ടിയാത്രകളിലായിരുന്നു.
ഇത്തരം യാത്രകള്‍ക്കിടയിലാണ് കടല്‍ കടന്ന് എന്നെത്തേടി വിസയെത്തിയത്, നോവുണര്‍ത്തുന്ന ഓര്‍മ്മകളുടെ തീരത്തേക്കുള്ള യാത്രക്കായി..

No comments:
Post a Comment